കാണിപ്പയ്യൂരിൽ കഴിഞ്ഞദിവസം ഗൃഹനാഥനെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.

 കാണിപ്പയ്യൂരിൽ കഴിഞ്ഞദിവസം ഗൃഹനാഥനെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

    കാണിപ്പയ്യൂർ സ്വദേശി ശശികുമാർ (65) നാണ് ഇന്നലെ വീടിനു മുന്നിൽ നിന്നും തെരുവ് നായയുടെ കടിയേറ്റത്. കയ്യിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു .വൈകിട്ടോടെ നായ ചാവുകയും ചെയ്തു.ഇതാണ് ഭീതിയുണ്ടാക്കിയത്.തുടർന്ന് കുന്നംകുളം വെറ്റിനറി ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ്  നായക്ക് പേവിഷബാധ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. ശശികുമാറിന് ഇന്നലെ തന്നെ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഇഞ്ചക്ഷൻ എടുത്തിട്ടുണ്ട്. നായക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇഞ്ചക്ഷൻ  പ്രത്യേക ഡോസും നൽകിയിട്ടുണ്ട്


ഇതിനിടെ 

കുന്നംകുളം നഗരസഭയില്‍ തെരുവുനായ്ക്കള്‍ക്കുള്ള വാക്സിനേഷന്‍ വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ 8 ന് വാര്‍ഡ് 16 കാണിപ്പയ്യൂരിലാണ് ഗവ. വെറ്ററിനറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ വാക്സിനേഷന്‍ ആരംഭിക്കുക. തുടര്‍ന്ന് നഗരസഭയിലെ വിവിധ ഭാഗങ്ങളിലും വാക്സിനേഷന്‍ ക്യാമ്പ് നടത്തുമെന്ന് ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അറിയിച്ചു. 


തെരുവുനായ് ശല്യം, പേ വിഷബാധ എന്നിവയ്ക്കെതിരെ മുന്‍കരുതലെന്നോണം നഗരസഭയില്‍ ഗവ. വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയര്‍ വെറ്ററിനറി സര്‍ജ്ജന്‍ ഡോ. റീനു ജോണ്‍, ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.വി മണികണ്ഠന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു. 


സ്കൂളുകള്‍, കവലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിനും ചെയര്‍പേഴ്സണ്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് നിര്‍ബന്ധമായും വാക്സിനെടുപ്പിക്കണമെന്നും യോഗത്തില്‍ തീരുമാനമുണ്ടായി.

വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, സെക്രട്ടറി കെ.ബി വിശ്വനാഥന്‍,   ആരോഗ്യവിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.