മൂന്ന് പൊന്നോമനകളുമായി തൃശ്ശൂരില്‍ നിന്ന് തിരുപ്പൂരിലേക്ക്

 മുളങ്കുന്നത്തുകാവ് :

18 വര്‍ഷത്തെ സ്വപ്ന സാഫല്യം: മൂന്ന് പൊന്നോമനകളുമായി തൃശ്ശൂരില്‍ നിന്ന് തിരുപ്പൂരിലേക്ക് മടങ്ങി.നഷ്ടപ്പെടുമെന്ന് കരുതിയ പൊന്നോമനകളെ തിരികെ നല്‍കി തൃശൂര്‍ മെഡിക്കല്‍ കോളേജ്.

പാലക്കാട് സ്വദേശികളും തമിഴ്‌നാട് തിരുപ്പൂരില്‍ താമസിക്കുന്നവരും ആയ പ്രസീദയും ജയപ്രകാശുമാണ് സന്തോഷത്തോടെ കുഞ്ഞുങ്ങളുമായി നാട്ടിലേക്ക് മടങ്ങിയത്. രക്ഷപ്പെടില്ലെന്ന് കരുതിയിരുന്ന 3 കുഞ്ഞുങ്ങളെ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള അതിതീവ്ര പരിചരണം നല്‍കി മൂന്ന് മാസത്തെ ശ്രദ്ധാപൂര്‍വമായ ചികിത്സയിലൂടെ പൂര്‍ണ ആരോഗ്യത്തിലേക്ക് എത്തിച്ചു. പത്ത് ലക്ഷത്തിലേറെ ചെലവ് വരുന്ന ചികിത്സ മൂന്ന് കുഞ്ഞുങ്ങള്‍ക്കും സൗജന്യമായാണ് ലഭ്യമാക്കിയത്. മാതൃകാപരമായ പരിചരണം നല്‍കി കുഞ്ഞുങ്ങളെ രക്ഷിച്ച മെഡിക്കല്‍ കോളേജിലെ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

18 വർഷത്തെ കാത്തിരിപ്പിന് ശേഷവും കുഞ്ഞുങ്ങള്‍ ഉണ്ടാവാതിരുന്നതിനാല്‍ ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭം ധരിക്കുകയായിരുന്നു. മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത കൂടുതലാണെന്നും മൂന്ന് കുഞ്ഞുങ്ങളെ തീവ്രപരിചരണം നല്‍കി രക്ഷിച്ചെടുക്കുന്നത് പ്രയാസമേറിയതിനാൽ ഫീറ്റല്‍ റിഡക്ഷനിലൂടെ കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കാന്‍ പലരും നിര്‍ദ്ദേശിച്ചു. അതിന് വിസമ്മതിച്ച ഇവര്‍ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് കുഞ്ഞുങ്ങള്‍ക്ക് മികച്ച പരിചരണത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് വന്നു. ഏഴാം മാസത്തില്‍ ജനിച്ച 2 പെണ്‍കുഞ്ഞുങ്ങളുടേയും ഒരു ആണ്‍കുഞ്ഞിന്റേയും തൂക്കം ഒരു കിലോഗ്രാമിലും താഴെയായിരുന്നു. വിദഗ്ധ സംഘത്തിന്റെ മൂന്ന് മാസത്തെ ശ്രദ്ധാപൂര്‍വമായ പരിചരണത്തിലൂടെ കുഞ്ഞുങ്ങളെ പൂര്‍ണ ആരോഗത്തിലേക്ക് എത്തിച്ചു. നവജാത ശിശുരോഗ വിഭാഗം മേധാവി ഡോ. ഫെബി ഫ്രാന്‍സിസിന്റേയും ശിശുരോഗ വിഭാഗം മേധാവി ഡോ. അജിത് കുമാറിന്റേയും നേതൃത്വത്തില്‍ ഉള്ള ഡോക്ടർമാരും നേഴ്സുമാരുമാണ് ചികിത്സ നല്‍കിയത്..മൂന്ന് കുഞ്ഞുങ്ങള്‍ക്കും 3 മാസം വരെ പരിപൂര്‍ണമായി മുലപ്പാല്‍ ഉറപ്പുവരുത്തിയത് നവജാതശിശു വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര മുലയൂട്ടല്‍ പരിപാലന ക്രേന്ദത്തിലെ ജീവനക്കാരും നഴ്‌സുമാണ്. അതോടൊപ്പം അമ്മയ്ക്ക് വേണ്ട ഗർഭ ചികിത്സയും പ്രസവ ശുശ്രൂഷയും ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടേഴ്സും പ്രിൻസിപ്പാൾ ഡോ. അശോകൻ, സൂപ്രണ്ട് ഡോ. രാധിക, മറ്റു ഡോക്ടേഴ്സിന്റെയും പരിപൂർണ്ണ പിന്തുണയും ഉണ്ടായിരുന്നു.