മുളങ്കുന്നത്തുകാവ്: നട്ടെല്ലിൽ കുത്തേറ്റ രോഗിയെ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി.
നട്ടെല്ലിൽ കുത്തേറ്റ നിലയിൽ എത്തിയ 29ന് വയസുള്ള യുവാവിനാണ്
പുലർച്ചെ ശസ്ത്രക്രിയ നടത്തിയത്. വിശദമായ പരിശോധനയിൽ സുഷുമ്‌ന നാഡിയോട് വളരെ അടുത്തായി ഒരു മൂർച്ചയുള്ള ഉപകരണം ആഴത്തിൽ കയറിയിരിക്കുന്നതായി കണ്ടെത്തി. ഉപകരണം അതീവ ശ്രദ്ധയോടെ നീക്കം ചെയ്യാതിരുന്നാൽ സുഷുമ്‌നനാഡിക്ക് ഗുരുതര പരിക്ക് സംഭവിക്കാനും രോഗിയുടെ രണ്ട് കാലുകളുടെയും ചലനശേഷി നഷ്ടപ്പെടാനുമുള്ള സാദ്ധ്യതയുണ്ടായിരുന്നു. രോഗിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ന്യൂറോ സർജറി വിഭാഗത്തിന്റെയും സർജറി വിഭാഗത്തിന്റെയും ഡോക്ടർമാർ സംയുക്തമായി അടിയന്തര ശസ്ത്രക്രിയ നടത്തുകയും സുഷുമ്‌ന നാഡിക്ക് യാതൊരു പരിക്കും സംഭവിക്കാതെ കുത്തിക്കയറിയിരുന്ന ഉപകരണം വിജയകരമായി നീക്കം ചെയ്യുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. സർജറി വിഭാഗത്തിലെ ഡോ. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരും ന്യൂറോസർജറി വിഭാഗത്തിലെ ഡോ. കൃഷ്ണകുമാറിന്റെ നേതൃത്തിലുള്ള ടീമുമാണ് ഇത് നടത്തിയത്. രോഗി സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
ക്യാപ്ഷൻ..
നട്ടെല്ലിൽ തുളച്ചു കയറിയ ഭാഗം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോൾ



