ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ആറുമാസത്തേക്കുള്ള പുതിയ മേൽശാന്തിയായി ഓതിക്കൻ കുടുംബാംഗമായ പുത്തമ്പല്ലി പഴയത്ത് മനയിൽ സതീശൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു.

    ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ആറുമാസത്തേക്കുള്ള പുതിയ മേൽശാന്തിയായി ഓതിക്കൻ കുടുംബാംഗമായ പുത്തമ്പല്ലി പഴയത്ത് മനയിൽ സതീശൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രിയുടെയും ദേവസ്വം പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ശ്രീകോവിലിനു മുന്നിൽ വെച്ച് നടന്ന നറുക്കെടുപ്പിലൂടെയാണ് അദ്ദേഹത്തിന് ഈ പുണ്യനിയോഗം ലഭിച്ചത്.


 ഇത് രണ്ടാം തവണയാണ് സതീശൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തി പദവിയിലേക്ക് എത്തുന്നത്. ഒക്ടോബർ ഒന്ന് മുതൽ ആറു മാസത്തേക്കാണ് പുതിയ മേൽശാന്തിയുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ചുമതലയേൽക്കുന്നതിന് മുന്നോടിയായി അദ്ദേഹം പന്ത്രണ്ട് ദിവസത്തെ കഠിന ഭജനമിരിക്കും. തുടർന്ന് സെപ്റ്റംബർ 30-ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം നിലവിലെ മേൽശാന്തിയിൽ നിന്നും ശ്രീകോവിലിന്റെ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി ഔദ്യോഗികമായി സ്ഥാനമേൽക്കും. തുടർന്ന് ആറുമാസക്കാലം പുറപ്പെടാശാന്തിയായി ക്ഷേത്രമതിൽക്കകത്ത് താമസിച്ച് ഭഗവത് സേവയിൽ മാത്രമായി അദ്ദേഹം കഴിച്ചുകൂട്ടും.