കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചു കൊലപ്പെടുത്തി; ഒറീസ സ്വദേശി അറസ്റ്റിൽ
കുന്നംകുളം: ബൈജു റോഡിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. ഒഡീഷാ സ്വദേശി 33 വയസ്സുള്ള പത്മനാഭ ഗൗഡയാണ് മരിച്ചത്. സംഭവത്തിൽ പ്രതി ഒഡീഷാ സ്വദേശി 29 വയസ്സുള്ള ഭക്താറാം ഗൗഡയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ പതിനഞ്ചാം തീയതി രാത്രി 9 മണിയോടെയായിരുന്നു കേസിനസ്പദമായ സംഭവം. കുന്നംകുളം ബൈജു റോഡിലെ വാടകകോട്ടേഴ്സിൽ താമസിക്കുന്ന ഇരുവരും ഒറീസയിൽ ഒരേ ഗ്രാമത്തിൽ ഉള്ളവരാണ്. മരിച്ച പത്മനാഭഗൗഡ ആഗസ്റ്റ് പതിനഞ്ചാം തീയതിയാണ് കുന്നംകുളത്ത് എത്തിയത്. അന്നേദിവസം ഇരുവരും തമ്മിൽ വാക്ക് തർക്കം നടന്നിരുന്നു. തർക്കത്തിനിടെ പ്രതി മരിച്ച പത്മനാഭ ഗൗഡയെ തലയിലും മുഖത്തും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കാൽ വഴുതി വീണാണ് പരിക്കേറ്റതാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മർദ്ദനത്തിലാണ് പരിക്കേറ്റതെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെ ബന്ധുക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകി തുടർന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
