ഡിവൈഡറില്‍ റിഫ്‌ളക്ടറുകള്‍ സ്ഥാപിക്കണം

    തലയ്ക്കു മീതെ അപകടം;

 സംസ്ഥാനപാതയിൽ പുഴക്കലിൽ  ഡിവൈഡറില്‍ റിഫ്‌ളക്ടറുകള്‍ ഇല്ല, വെളിച്ചവും ഇല്ല,

മുതുവറ :

       പുഴയ്ക്കല്‍ റോഡില്‍ ആമ്പക്കാട് ബസ്റ്റോപ്പിന് സമീപമുള്ള ഡിവൈഡറില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തത് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമാകുന്നു. 



   ഡിവൈഡറില്‍ റിഫ്‌ളക്ടറുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. രാത്രി സമയത്ത് ആമ്പക്കാട് ബസ്റ്റോപ്പ് പരിസരത്ത് മതിയായ വെളിച്ചമില്ല. 



     വാഹനങ്ങളുടെ ലൈറ്റിന്റെ വെളിച്ചത്തില്‍ മാത്രമേ ഡിവൈഡര്‍ കാണാന്‍ സാധിക്കൂ, 


    അതും പലപ്പോഴും തൊട്ടടുത്തെത്തുമ്പോള്‍ മാത്രമാണ് കാണാന്‍ കഴിയുക.  വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഡിവൈഡറില്‍ കയറി മറിയുന്നതും ഡിവൈഡറിന് മുകളില്‍ കയറി മുന്നോട്ടുപോയി സംഭവിക്കുന്ന അപകടങ്ങളും പതിവാണെന്ന് ആക്ട്‌സ് മുതുവറ ബ്രാഞ്ച് സെക്രട്ടറി റാഫി ലാസര്‍ പറഞ്ഞു.



     പുഴക്കല്‍ റോഡിലെ സ്ഥിരം യാത്രക്കാര്‍ക്കും സമീപപ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും ഇവിടെ ഡിവൈഡര്‍ ഉള്ള കാര്യം അറിയാം എന്നാല്‍ വഴി പരിചയമില്ലാത്തവരാണ് അപകടത്തില്‍പ്പെടുന്നവരില്‍ കൂടുതലും.  

    പുഴയ്ക്കല്‍ പാലം കഴിഞ്ഞ വിശാലമായ റോഡ് കാണുമ്പോള്‍ വാഹനങ്ങള്‍ കൂട്ടത്തോടെ വേഗത്തില്‍ മുന്നോട്ടു കുതിക്കുന്നതാണ് അപകടങ്ങളിലേക്ക് നയിക്കുന്നത് എന്നും മുന്നില്‍ പോകുന്ന ലോറിയെയോ ബസ്സിനെയോ മറികടക്കാന്‍ ശ്രമിക്കുന്ന വാഹനങ്ങളും ഡിവൈഡര്‍ ഉള്ളതറിയാതെ തൊട്ടുമുന്നിലെത്തി ബ്രേക്ക് ചെയ്യുന്നതും ഇടത്തോട്ട് വെട്ടിക്കുന്നതും പതിവാണെന്നും സമീപവാസിയായ ടോണി പറഞ്ഞു. 

     രാത്രി തിരക്കുള്ള സമയത്താണ് ഇത് കൂടുതലും സംഭവിക്കുന്നത്. മഴ കൂടിയുണ്ടെങ്കില്‍ ഡിവൈഡര്‍ ഒട്ടും കാണാന്‍ കഴിയില്ല. കാലിയായ ഒരു ടാര്‍ വീപ്പയില്‍ ഒന്നോ രണ്ടോ സ്റ്റിക്കര്‍ ഒട്ടിച്ച് വച്ചിരിക്കുകയാണ് ഇവിടെ.  ഡിവൈഡറില്‍ ഇടിച്ചു കയറിയ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു കിടക്കുന്നതും ഇവിടെ കാണാം. നേരത്തെ ഇവിടെ ഉണ്ടായിരുന്ന ബ്ലിങ്കര്‍ ലൈറ്റിന്റെ കാല്‍ ഉറപ്പിച്ചിരുന്ന ബോള്‍ട്ടുകള്‍ പലതവണ വാഹനങ്ങള്‍ ഇടിച്ചുകയറി വളഞ്ഞിരിക്കുന്നതും കാണാം.  

   


അപകടങ്ങള്‍ ഒഴിവാക്കുന്നതിന് എത്രയും വേഗം അകലെ നിന്നും കാണാനാകുന്ന രീതിയില്‍ ഡിവൈഡറില്‍ സൂചന ബോര്‍ഡ് സ്ഥാപിക്കണമെന്ന് ആക്ട്‌സ് പ്രവര്‍ത്തകനും പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി.ഡി. വില്‍സണ്‍ പറഞ്ഞു.


പത്ര വാർത്ത 👇